സ്വപ്നമെന്ന
യാഥാര്‍ത്ഥ്യം
(പ്രണയ
സാഹിത്യ സൃഷ്ടികളുടെ ഉത്പത്തി: ഒരു ബുദ്ധി(യില്ല)ജീവി പഠനം)
ഉണരുമ്പോൾ
തീർന്നു പോവുന്ന ഒരു സുന്ദര സ്വപ്‌നമാണ് പ്രണയം. കലുഷുതമായ ജീവിതത്തിൽ ശാന്തമായ
നിദ്രയുടെ അനുഭൂതിപോലെയാണ് അത് കടന്നുവരുന്നത്. ചിലനേരം രണ്ടു വാക്ക്
കുത്തിക്കുറിക്കുമ്പോൾ അതിൽ നഷ്ടത്തിന്റെ നൊമ്പരം അല്ലെങ്കിൽ കണ്ണീരിന്റെ നീറും
നനവ് താനേ വന്ന് ചേരുന്നതിന്റെ കാരണം തിരക്കി അധികമൊന്നും പോകണ്ട കാര്യം ഇല്ല
എന്ന് എനിക്ക് തോന്നി. കാരണം ഞാൻ എഴുതുന്നത് ചിലത് മറക്കാൻ വേണ്ടിയാണു മറ്റു
ചിലപ്പോൾ എഴുതുന്നത് ചിലരെ ഓർമിക്കാനും. എല്ലാവരുടെയും കാരണം അതാവണം എന്നുമില്ല.
പെണ്ണുങ്ങൾ
‘തേച്ചിട്ടു’ പോകുമ്പോൾ
മാത്രം കൃത്യമായി കാമുകഹൃദയത്തിനുള്ളിൽ ഉണരുന്ന
പാതിമരിച്ച കവിഹൃദയത്തിൽ
ആവശ്യത്തിൽ കൂടുതൽ ഉപമയും ഉത്പ്രേഷയും പിന്നെ പേരറിയാത്ത കുറേ അൽക്കുലുത്ത്
ഗഡ്ബഡുകളും കുത്തിത്തിരുകി കവിഭാവനയുടെ പേരിൽ കാക്കയെയും പൂച്ചയെയും മാത്രമല്ല
തേങ്ങയെയും മാങ്ങയെയുമായിവരെ ആ മഹതിയുടെ കാർകൂന്തൽ, നെറ്റി, അതിൽ ഒട്ടിച്ച പൊട്ട്, പൊട്ടില്ലെങ്കിൽ
ചന്ദനക്കുറി, കണ്ണ്‍, മൂക്ക്, ചെവി, മുഖത്ത് അവളുപോലും കണ്ടിട്ടില്ലാത്ത
നുണക്കുഴി, ചുണ്ട്, അതിന്റെ താഴെ ഇല്ലാത്ത മറുക് ഇത്യാദിയെ
(പിന്നെ അതിനും താഴേക്ക് ചിന്തകൾ സ്വാഭാവികമായി പോകുന്നുണ്ടെകിലും ആരെങ്കിലും
അബദ്ധത്തിൽ ഇത് വായിച്ചാലോ എന്നു പേടിച്ചു ഞാനാ മറുകിൽ പിടിച്ചു നിർത്തുന്നു)
നിർദാഷണ്യം ബന്ദിപ്പിചു എന്തോരം ചിറകൊടിഞ്ഞക്കിനാവുകളാ നിമിഷം തോറും കവിതയായും
കഥയായും ഉണ്ടാവുന്നതു, അഥവാ ഉണ്ടാക്കപ്പെടുന്നത്.
ചിലർ
അങ്ങനെയാണ് ജീവിതത്തിൽ നിന്ന് അകന്ന് ഇല്ലാതെ ആകുമ്പോളാണ് മുന്പത്തെതിനെക്കാൾ ഏറേ
ചിലതിനെ സ്പർശിക്കുന്നത്. "ഇല്ല! എന്റെ ഹൃദയത്തെ ആരും
സ്പർശിച്ചിട്ടില്ല" എന്നൊക്കെ ഈ 'സാഹിത്യ-രമണന്മാർ' വീരവാദം
പറഞ്ഞാൽ വിശ്വസിക്കേണ്ട. തകർന്ന ഹൃദയത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന
രക്തതുള്ളികളെ സ്നേഹവായ്പ്പോടെ പ്രണയമാം തൂവൽത്തുമ്പിനാൽ ഒപ്പിയെടുത്തു മാസ്മരിക
ചിത്രം വരയ്ക്കുന്ന ഈക്കൂട്ടർ അങ്ങനെയാണ്. എപ്പോഴും ചിരിക്കുന്ന ഇവർ നിങ്ങളുടെ
കൂട്ടത്തിലും കാണും ആരും കാണാതെ, കണ്ടെത്തപ്പെടുവാൻ ആഗ്രഹിക്കാതെ.
നമ്മുടെ
നഷ്ടം മറ്റൊരാളിനു നേട്ടം ആണെങ്കിൽ ആ നഷ്ടകണക്ക് തുലാസ്സിലിട്ടു എത്ര അളന്നാലും ആ
നഷ്ടമൊന്നും ഒരു നഷ്ടമല്ല, മറിച്
സുഖമുള്ള ഒരു നോവാണ്. നാം സ്നേഹിച്ച ഒരാൾ നമ്മിൽനിന്നും അകന്നെങ്കിലും ആ അകൽച്ച
അറിയാതെ, ഇന്നും ആദ്യദിനത്തിലെ പോലെ തീവ്രമായി
പ്രണയിക്കുന്ന, ഇടനെഞ്ചിന്റെ
ഇരുളിൽ തേങ്ങുന്ന ഹൃദയത്തിന്റെ നോവ്.
അതെ
ഓരോ കഥയും കവിതയും ഇന്നും അണയാത്ത പ്രണയത്തിന്റെ ബാക്കിപത്രങ്ങളാണ്. പ്രണയം എന്ന
സ്വപ്നം മധുരം പൂശിയ മിഥ്യയാണെന്നും ജീവിതം കയ്പേറിയതാണെന്നും സ്വയമങ്ങു
പടിപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ള് വീണ്ടും ‘ആ സ്വപ്നമെന്ന യാഥാര്‍ത്ഥ്യത്തില്‍’ ചിറകടിച്ചുയരാന്‍ കൊതിക്കുന്നു, ഒരു വര്‍ണശലഭമായി !
I wanna believe my life is a movie so that I can meet you again in the next twist in the story !


No comments:
Post a Comment